വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹമാധ്യമത്തില്‍ പങ്ക് വയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹമാധ്യമത്തില്‍ പങ്ക് വയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്. വ്യക്തിഗത വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.