രാഷ്ട്രീയവൈരം മറന്നുള്ള ഭരണത്തിന് തുടക്കമിട്ട് സ്റ്റാലിന്‍, കോവിഡ് ഉപദേശകസമിതിയില്‍ എല്ലാ കക്ഷി അംഗങ്ങളും

ചെന്നൈ: സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച കോവിഡ് ഉപദേശകസമിതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളിലെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി തമിഴ്‌നാട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍വകക്ഷി യോഗത്തില്‍ അംഗീകരിക്കപ്പെട്ട പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ഉപദേശക സമിതി രൂപീകരിക്കപ്പെട്ടത്. നിയമസഭയിലെ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് 13 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഓരോ അംഗങ്ങളുള്ള ഉപദേശക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി സ്റ്റാലിനാണ്. ഡിഎംകെ, എഐഡിഎംകെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച കക്ഷികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി കൂടിയായ എം.ആര്‍.വിജയഭാസ്‌കര്‍ ആണ് എഐഎഡിഎംകെ പ്രതിനിധിയായി സമിതിയില്‍ ഉള്‍പ്പെട്ടത്.
പാനലിലെ മറ്റ് അംഗങ്ങള്‍: ഡോ.എന്‍.ഏഴിലന്‍ (ഡിഎംകെ), ജി.കെ.മണി (പിഎംകെ), എ.എം മണിരത്‌നം (കോണ്‍ഗ്രസ്), ഡോ.സദന്‍ തിരുമലൈ കുമാര്‍ (എംഡിഎംകെ), നൈനാര്‍ നാഗേന്ദ്രന്‍ (ബിജെപി), എസ്.എസ്.ബാലാജി (വിസികെ), ടി.രാമചന്ദ്രന്‍ (സിപിഐ), വി.പി.നഗല്‍ മല്ലി (സിപിഎം), എം.എച്ച്.ജവഹറുല്ല (എംഎംകെ), ആര്‍.ഈശ്വരന്‍ (കെഎംഡികെ), ടി.വേല്‍മുരുഗന്‍ (ടിവികെ), പൂവല്‍ ജഗന്‍ മൂര്‍ത്തി (പുരട്ചി ഭാരതം).