തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമെന്ന് നെസ്ലേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മാഗി അടക്കമുള്ള തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച് നെസ്ലേയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രത്യേകം ആവിഷ്‌ക്കരിക്കുമെന്നും, എന്നാല്‍ ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

ഉത്പന്നങ്ങളുടെ പോഷകാഹാരവും ആരോഗ്യനിലവാരവും ഉയര്‍ത്താനുള്ള ശ്രമമാണെന്നാണ് വിശദീകരണം. ഉത്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നെസ് ലേ അറിയിച്ചു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് തങ്ങള്‍ അവതരിപ്പിച്ചത്. ഇതെല്ലാം പോഷകസമൃദ്ധമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഫുഡ് കമ്പനി പറയുന്നു.