നേമത്തെ ബിജെപിയുടെ ഒരേയൊരു അക്കൗണ്ട് പൂട്ടിച്ച് എല്‍ഡിഎഫ്

തിരുവനന്തപുരം: ഒ. രാജഗോപാല്‍ നേമത്ത് തുറന്ന ബിജെപിയുടെ ഒരേയൊരു അക്കൗണ്ടും പൂട്ടി. ഫലങ്ങള്‍ പുറത്ത് വന്ന ആദ്യമണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തുവെങ്കിലും അവസാനലാപ്പില്‍ എല്‍ഡിഎഫി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയം ഉറപ്പിക്കുകയായിരുന്നു. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ ലീഡ് ചെയ്ത് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവസാനം കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. മൂവായിരത്തില്‍ അധികം വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി. തെരഞ്ഞെടുപ്പിന് മുന്‍പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേമത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യം മുതല്‍ കുമ്മനം രാജശേഖരന്‍ മുന്നിലായിരുന്നു. എന്നാല്‍ പാലക്കാട് പോലെ അവസാന റൗണ്ടില്‍ വി ശിവന്‍കുട്ടിയുടെ കുതിപ്പ് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയും ബിജെപിക്ക് പ്രതീക്ഷ നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ടി പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മുന്നണി.