മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവര്‍ക്ക് ജോലി നല്‍കുമെന്ന് മുരളി കുന്നുംപുറത്ത്

തിരുവനന്തപുരം : മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവര്‍ക്ക് ജോലി നല്‍കുമെന്ന് വ്യവസായി മുരളി കുന്നുംപുറത്ത്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്.

മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ്

സുഹൃത്തുക്കളേ,
ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. വാട്ടര്‍മാന്‍ ടൈല്‍സിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന് ഇന്ന് 23-6-2021 ന് ബുധനാഴ്ച ആലുവ – പറവൂര്‍ റോഡിലെ കരുമാലൂരില്‍ തറക്കല്ലിടുന്നു. എന്റെ ഒരു വലിയ സ്വപ്നത്തിന്റെ ശിലയിടല്‍ കൂടിയാണിത്.
‘വെള്ളം’ എന്ന സിനിമയിലൂടെ എന്റെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം ‘വാട്ടര്‍മാന്‍’ എന്ന പേരും ഹൃദയത്തോട് ചേര്‍ക്കുന്നവരാകും. മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ വാക്ക്, വ്യക്തി എന്ന നിലയില്‍ എന്റെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മാര്‍ക്കറ്റില്‍ വാട്ടര്‍മാന്‍ ടൈല്‍ സജീവ സാന്നിധ്യമായി മാറും. ആയിരത്തോളം പേര്‍ക്കുള്ള ജോലി സാധ്യത കൂടിയാണ് എന്റെ സ്വപ്നം..
നിങ്ങള്‍ക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്…
വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികള്‍ എന്റെ ജീവിതത്തില്‍ ഏറെയുണ്ട്. ആരും ഒരല്‍പം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികള്‍ എന്റെ പുറകിലുണ്ട്…
കരഞ്ഞ് തീര്‍ത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാല്‍ എനിക്ക് ഇപ്പോഴും തൊടാം.
ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്…
മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ക്ക് സമൂഹത്തിന്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്….
മദ്യപാനം രോഗമാകുമ്പോള്‍ ചികിത്സക്കൊപ്പം സ്‌നേഹവും പരിഗണനയും കിട്ടിയേ തീരൂ…
ഇത്തരത്തില്‍ ഡീ-അഡിക്ഷന്‍ സെന്ററില്‍ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങള്‍ക്ക് തണലാകാന്‍ വാട്ടര്‍മാന്‍ ടൈല്‍സിനു കഴിയണമെന്ന ആഗ്രഹമുണ്ട്… കഴിയുമെന്ന പ്രതീക്ഷയുമുണ്ട്…
അതു കൊണ്ട് മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവര്‍, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവര്‍… എന്നിവരില്‍ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിര്‍ത്താനാണ് ആഗ്രഹം…
അവഗണനയുടെ നോട്ടങ്ങള്‍ക്കു മുമ്പില്‍ വിശന്നൊട്ടിയ വയറുമായി നടന്നു തീര്‍ത്ത ഭൂതകാലമാണ് എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തീര്‍ക്കുന്നത്…
ഇതൊരു പ്രാര്‍ഥനയാണ്, ഒരു പാട് ജീവിതങ്ങളെ ചേര്‍ത്തു നിര്‍ത്താനുള്ള പ്രാര്‍ഥന…
നിങ്ങളുടെ മനസ്സ് എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ചുവടു വെക്കുന്നത്…
മുറിവേറ്റവര്‍ക്ക് തണലാ കാന്‍ നമുക്കൊരുമിച്ച് നില്‍ക്കാം… ജീവിക്കാം ജീവിക്കാന്‍ പ്രേരിപ്പിക്കാം…
ഇത്തരം ഒരു സംരഭത്തിന് കൊച്ചിയില്‍ അവസരം ഒരുക്കിത്തന്ന നോബിഷിനെ ഹൃദയത്തോട് ചേര്‍ക്കുന്നു.