നിയമസഭാതിരഞ്ഞെടുപ്പിലെ തോല്‍വി : എം ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് എം ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. തോല്‍വിയുടെ കാരണം എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. ജില്ലയില്‍ യുഡിഎഫ് വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ എന്നും ലിജു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ് യുഡിഎഫ് വിജയിച്ചത്. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി എംജി ബിജുവും രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ കനത്ത പ്രതിസന്ധിയാണ് യുഡിഎഫിലുണ്ടായിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്ട്ടിയില് ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. എന്നാല്‍ കെ സുധകാരന്‍, വിഎം സുധീരന്‍ എന്നിവര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.