ലക്ഷ്മിപ്രിയയുടെ ജയ്, മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍

സീരിയലിലൂടെയും സിനിമയിലൂടെയും പ്രമുഖയാണ് ലക്ഷ്മി പ്രിയ. ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് ലക്ഷ്മി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ലക്ഷിപ്രിയയുടെ ജയ് നെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്‌നിഗ്ധ കുറിച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് – ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂര്‍വ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല. സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവര്‍ഷം അനാരോഗ്യകരമായ സാഹചര്യത്തില്‍ ഒരേവീട്ടില്‍ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല അദ്ദേഹം, എന്ന് പറയുന്ന ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്. അവരുടെ വാക്കുകളിലൂടെ!
കൈരളി ടീവിയുടെ ഓഫീസില്‍ വച്ചാണ് ഞാന്‍ ലക്ഷ്മിപ്രിയയെ കാണാറുണ്ടായിരുന്നത്. ലക്ഷിപ്രിയ അവതരിപ്പിക്കുന്ന ഫോണ്‍ ആന്‍ഡ് ഫണ്‍ പരിപാടി കഴിഞ്ഞാണ് എന്റെ ന്യൂസ്ബുള്ളറ്റിന്‍. ആ സമയത്തു ഞാന്‍ ഫ്രീ ആയിരിക്കുന്നത് കാരണം ലക്ഷ്മിപ്രിയയുടെ പരിപാടി സാകൂതം വീക്ഷിക്കാറുണ്ടായിരുന്നു. ഫോണില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മാന്യമായി മറുപടി കൊടുത്തു ആരെയും ബോറടിപ്പിക്കാതെ ശുദ്ധ മലയാളത്തില്‍ ക്ഷമാപൂര്‍വം.
എന്നെ ആകര്‍ഷിച്ച മറ്റൊന്ന് ആ വസ്ത്രധാരണവും മുടിയും. ചില പരിപാടികള്‍ അവതരിപ്പിക്കാന്‍ വരുന്ന കുറച്ചു പെണ്പിള്ളേരുണ്ട് വസ്ത്രവും മുടിയും പിന്നെ വായില്‍ നിന്നും വീഴുന്ന ആഷ്പുഷ് ഇംഗ്ലീഷും. ജനിച്ചതും വളര്‍ന്നതും അങ്ങ് അമേരിക്കയില്‍ ആയതു കൊണ്ട് വല്ല ഉച്ചാരണ തെറ്റും ഉണ്ടെങ്കില്‍ പ്ലീസ് ശമിക്കണം എന്ന അമേരിക്കന്‍ സ്‌റ്റൈല്‍ എന്നാല്‍ കാട്ടാകട ബോണ്‍. റിസപ്ഷനില്‍ ലക്ഷ്മിപ്രിയയെ കാത്തിരുന്ന ചെറുപ്പകാരനെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ഞങ്ങള്‍ പരിചയപെട്ടു. അഞ്ചു മിനുട്ടു സംസാരിച്ചാല്‍ മതി ആരും അദ്ദേഹത്തിന്റെ സൗഹൃദം ഇഷ്ടപ്പെടും. മഹാനായ കലാകാരന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷിപ്രിയയുടെ ഭര്‍ത്താവായ ഈ സൗമ്യനായ ചെറുപ്പക്കാരന്‍ എന്നതും എനിക്ക് പുതിയ ഒരറിവായിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അവരുടെ പ്രണയം, വിവാഹം, കലാജീവിതം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
മനസ്സില്‍ കളങ്കമില്ലാത്ത നന്മനിറഞ്ഞ ഈ മനുഷ്യനെ ലക്ഷിപ്രിയ ജീവിതപങ്കാളി ആക്കിയതില്‍ എനിക്ക് അന്നുമിന്നും ഒരു അത്ഭുതവുമില്ല. പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ സംസാരിച്ചിരിക്കുന്ന എന്നോട് ലക്ഷ്മിപ്രിയ പുഞ്ചിരിക്കും. അപ്പോഴേക്കും എന്റെ ന്യൂസ് പ്രോഗ്രാമിന്റെ സമയമായിട്ടുണ്ടാവും അത് കൊണ്ട് ലക്ഷ്മിപ്രിയയോട് സംസാരിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ ഞാന്‍ ന്യൂസ് ബ്യൂറോയിലേക്ക് മാറിയതോടെ അവരെ നേരില്‍ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല . പക്ഷെ ലക്ഷ്മിപ്രിയയുടെ ഒരുപാടു സിനിമകളും ടീവിപരിപാടികളും കണ്ടു.
സോഷ്യല്‍ മീഡിയയില്‍ അവരുടെ ശക്തമായ ഇടപെടലുകള്‍, ആര്‍ജവമുള്ള നിലപാടുകള്‍, ചങ്കൂറ്റത്തോടെയുള്ള മറുപടികള്‍ പതിവ് പോലെ എന്നെ വിസ്മയിപ്പിച്ചില്ല. കാരണം ലക്ഷ്മിപ്രിയക്ക് കൂട്ടിനുള്ളത്, ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂര്‍വ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല.
സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവര്‍ഷം അനാരോഗ്യകരമായ സാഹചര്യത്തില്‍ ഒരേവീട്ടില്‍ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല. പ്രണയിനി അകത്തു പതിറ്റാണ്ടു രഹസ്യമായി ഇരുന്നപ്പോള്‍ പുറത്തു ഇറങ്ങി ശുദ്ധവായു ശ്വസിച്ച മാനസിക രോഗിയല്ല. മകള്‍ നഷ്ടപെട്ട ദുഃഖത്തില്‍ നീറി ജീവിക്കുന്ന മാതാപിതാക്കളെ പരിഹസിച്ചു കൊണ്ട് തൊട്ടടുത്ത് ഒരു ചുമരിനുള്ളില്‍ ഒളിപ്പിച്ചവനല്ല. മറിച്ച് എല്ലാ എതിര്‍പ്പുകളും അതിജീവിച്ചു സ്‌നേഹിച്ചപെണ്ണിനെ അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു അന്തസ്സോടെ കൂടെ താമസിപ്പിച്ചു, വെറുമൊരു വീട്ടമ്മയാക്കി വീട്ടിലിരുത്താതെ കലാരംഗത്തെ സ്വന്തം തിരക്കുകള്‍ മാറ്റി വച്ച് പകരം കഴിവുറ്റ കലാകാരിയെ മലയാളത്തിന് സമ്മാനിച്ചും, സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ എല്ലാ പിന്തുണയും നല്‍കി 20 വര്‍ഷമായി പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തുന്ന ജയ് എന്ന കലാകാരനാണ്.