കോപ്പ അമേരിക്ക കിരീടത്തില്‍ പതിനഞ്ചാം തവണ മുത്തമിട്ട് അര്‍ജന്റീന

കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. ഒരു ഗോളിനാണ് ബ്രസീലിനെ അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ 22ആം മിനിട്ടില്‍ സീനിയര്‍ താരം ഡീ മരിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ നിരവധി ഫൗളുകളാണ് പിറന്നത്. 33ആം മിനിട്ടില്‍ മെസ്സി മികച്ച ഒരു മുന്നേറ്റം നടത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ താരത്തിന് പിഴച്ചു.

ബ്രസീലിനാകട്ടെ ആദ്യ പകുതിയില്‍ പിന്നീട് മികച്ച അവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാനും കഴിഞ്ഞില്ല. ഇതോടെ അര്‍ജന്റീനയ്ക്ക് ഒരു ഗോളിന്റെ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരം കുറച്ചു കൂടി വേഗത്തിലാക്കുകയായിരുന്നു. അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്.