സംസ്ഥാനത്തെ പതിനേഴ് ഡാമുകള്‍ തുറന്നു, ഇടുക്കിയിലും പത്തനംതിട്ടയിലും ജാഗ്രതാനിര്‍ദ്ദേശം

dam

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനേഴ് ഡാമുകള്‍ ഇന്നലെ തുറന്നു. വേനല്‍മഴ തുടങ്ങിയപ്പോഴേ ഡാമുകള്‍ നിറയാന്‍ തുടങ്ങി. ആ സാഹചര്യത്തില്‍ 31ന് കാലവര്‍ഷം തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകുമോ എന്നാണ് ആശങ്ക. ഇടുക്കി കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 455.80 അടിയും പത്തനംതിട്ടയിലെ മൂഴിയാറില്‍ ജലനിരപ്പ് 191.70 അടിയുമായി. തീരങ്ങളിലുള്ളവരോട് ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ ജലനിരപ്പ് 418.65 അടി ആയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൊത്തം ശേഷി 423.98 അടിയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഇവിടെയും റെഡ് അലര്‍ട്ട് വരും. 20 ഓളം വന്‍കിട സംഭരണികളും മഴക്കാലത്തിന് മുമ്പേ നിറഞ്ഞു. ഇതോടെ പ്രളയം ഒഴിവാക്കാന്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച് ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നുവിടുകയാണ്. അറബിക്കടലില്‍ ടൗക് തേ, ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് എന്നീ ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുമ്പേ ശക്തമായ മഴ പെയ്യിച്ചത്. പ്രളയസാദ്ധ്യത ഒഴിവാക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.

തുറന്ന പ്രധാന ഡാമുകള്‍

തിരുവനന്തപുരം നെയ്യാര്‍, ഇടുക്കി മലങ്കര, പാലക്കാട് ശിരുവാണി, കൊല്ലം കല്ലട, തൃശൂര്‍ ചിമ്മിണി, പീച്ചി, പത്തനംതിട്ട മണിയാര്‍, എറണാകുളം ഭൂതത്താന്‍കെട്ട്, കണ്ണൂര്‍ പഴശ്ശി

വലിയ ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റില്‍ പരമാവധി ശേഷി)
ഇടുക്കി -2336.52 (2400.3 അടി)
ഇടമലയാര്‍ – 139.10 (165അടി)
കക്കി – 960 (981 അടി)
ബാണാസുരസാഗര്‍ -756 (775.6അടി)
കുറ്റ്യാടി -749 (758അടി)
പമ്പ -966(986.3 അടി)
ലോവര്‍ പെരിയാര്‍ -250.6(253 അടി)
സംസ്ഥാനത്ത് 81 അണക്കെട്ടുകള്‍
കെ.എസ്.ഇ.ബിക്ക് 59, ഇറിഗേഷന്‍ വകുപ്പിന് 20, വാട്ടര്‍ അതോറിറ്റിക്ക് 2.