മലപ്പുറം: മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്നും കെ ടി ജലീല്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
‘നന്ദി നന്ദി നന്ദി…..
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ എം എല്‍ എ ശമ്പളവും അഞ്ചു വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി അക്കൗണ്ടില്‍ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുള്‍പ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികര്‍ക്കുള്ള ലോണ്‍ വകയില്‍ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാല്‍ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യില്‍ പറ്റാത്തത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കത് പരസ്യമായി പറയാം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാന്‍ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്‌സണല്‍ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവര്‍ത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ പല പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്‌നേഹവും നന്ദിയും വാക്കുകള്‍ക്കതീതമാകയാല്‍ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.
ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ സദയം പൊറുത്താലും.
എന്റെ നിയോജക മണ്ഡലത്തിലേതുള്‍പ്പെടെ ഞാന്‍ സ്‌നേഹിച്ച എന്നെ സ്‌നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്‌നേഹവും മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അല്‍പം വൈകിയെങ്കിലും എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു.’
അതേസമയം, രാജിക്കാര്യം അറിയിക്കാന്‍ എന്തുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കായി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നെന്നും മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അദ്ദേഹം അറിയിച്ചത്.
മാധ്യമങ്ങള്‍ക്കായി ജലീല്‍ കഴിഞ്ഞദിവസം നല്‍കിയ കുറിപ്പ് ഇങ്ങനെ, ‘ കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ് ബിയില്‍ കുറിക്കാനേ കഴിയൂ. പലരും വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവര്‍ത്തകരാരും ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോ? സംസാരിക്കുമ്പോള്‍ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ. സ്‌നേഹപൂര്‍വ്വം, ഡോ: കെ.ടി. ജലീല്‍’.
തൃശൂര്‍ അമല ആശുപത്രിയില്‍ സര്‍ജറി പൂര്‍ത്തിയാക്കി ഏപ്രില്‍ പന്ത്രണ്ടാം തിയതിയാണ് ജലീല്‍ ആശുപത്രി വിട്ടത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ജലീലിനെ താടിയെല്ലിനു താഴെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി ഇവിടെ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവനും കോസ്മറ്റിക് സര്‍ജറി വിദഗ്ദനുമായ ഡോ ജയകൃഷ്ണന്‍ കോലാടിയുടെ ചികിത്സയില്‍ ആയിരുന്നു.