കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം, ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 102 വയസുള്ള ഗൗരിയമ്മ ഏപ്രില്‍ ആദ്യം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയില്‍ വീട്ടില്‍ സഹോദരി ഗോമതിയുടെ മകള്‍ പ്രൊഫ. പി. സി. ബീനാകുമാരിയ്‌ക്കൊപ്പമാണ് ഗൗരിയമ്മ താമസിക്കുന്നത്.സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.