ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു

ജിദ്ദ: ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാനുള്ള അനുമതി നല്‍കും. ഹജ്ജ് തീര്‍ത്ഥാടനടത്തിന് മുന്നോടിയായി ജൂലൈ 11നായിരുന്നു ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിയത്. ഹറമിലും മുറ്റങ്ങളിലുമായി അണുനശീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ മുതലാണ് ഉംറ തീര്‍ത്ഥാടകര്‍ ഹറമിലെത്തി തുടങ്ങിയത്. നിലവില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് അനുമതി നല്‍കുന്നത്.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ രണ്ട് ഡോസ് വാക്സിനെടുത്ത് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ ഹറമിലേക്ക് പ്രവേശനം അനുവദിക്കൂ. മദീനയിലെ മസ്ജിദുനബവിയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്.