സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ അതിവേഗം ശിക്ഷ ഉറപ്പാക്കാനായുള്ള നടപടിക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങി

തിരുവനന്തപുരം: ഹൈക്കോടതിയുടെ അനുമതിയോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ പ്രതികള്‍ക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാനായുള്ള പ്രത്യേക കോടതികള്‍ക്കായി സര്‍ക്കാര്‍ ശ്രമം തുടങ്ങി. സെഷന്‍സ് കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യല്‍ കോടതിയായി അനുവദിക്കാനാകുമോ എന്നാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
‘ കുട്ടികള്‍ക്കെതിരായ പോക്‌സോ കേസുകള്‍ക്ക് സ്ഥിരം കോടതികളുണ്ടെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക കോടതി പറ്റില്ല. അതിനാല്‍ സ്ത്രീപീഡനക്കേസുകള്‍ക്കായി ഒരു സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയുണ്ടാക്കി, സെഷന്‍സ് ജഡ്ജിയെ അധികാരപ്പെടുത്താനേ കഴിയൂ. അബ്കാരി കേസുകള്‍ക്ക് കൊട്ടാരക്കരയിലും നെയ്യാറ്റിന്‍കരയിലും അങ്ങനെയാണ് പ്രത്യേക കോടതികളുണ്ടാക്കിയതെന്ന് ‘ മുന്‍ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു.

2011മുതല്‍ 2015വരെ 50,940 സ്ത്രീപീഡന കേസുകളുണ്ടായതില്‍ 974 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഒരു പ്രത്യേക കോടതിക്ക് 75ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഉത്തര്‍പ്രദേശില്‍ 218 അതിവേഗ കോടതികള്‍ സ്ഥാപിച്ചപ്പോള്‍ ചെലവിന്റെ 60 % കേന്ദ്രവും 40 % സംസ്ഥാനവുമാണ് വഹിച്ചത്.

മുഖ്യമന്ത്രിയുടെ പറഞ്ഞത്

?സ്ത്രീധന പീഡനം തടയാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കണം
?നീതിയുടെ പക്ഷത്താണെന്ന ബോദ്ധ്യം പൊലീസ് സൃഷ്ടിക്കണം
?ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ വാര്‍ഡ്തലം വരെ ബോധവത്ക്കരണം നടത്തും
?പ്രശ്‌നങ്ങളുണ്ടായാല്‍ തദ്ദേശസ്ഥാപനങ്ങള്‍ പെട്ടെന്ന് ഇടപെടണം
? സ്ത്രീകള്‍ക്ക് പീഡന വിവരം അറിയിക്കാന്‍ നമ്പറുണ്ട്
?ഇതിന് ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയുമുണ്ട്.
?സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാം