കേരളത്തില്‍ തുടര്‍ഭരണം , ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലം

ന്യൂഡല്‍ഹി : കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലം.കേരളത്തില്‍ ആകെയുള്ള 140 സീറ്റുകളില്‍ 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടിയേക്കാം.എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലപ്രകാരം 88 സീറ്റുമായി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും. യുഡിഎഫിന് 50 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടാമെന്നും എന്‍ഡിടിവി പ്രവചിക്കുന്നു. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ ഭരണത്തിലേക്കെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. 234 അംഗ സിയമസഭയില്‍ ഡിഎംകെ സഖ്യത്തിന് 175 മുതല്‍ 195 സീറ്റുകള്‍ വരെയാണ് പ്രവചനം. എഐഎഡിഎംകെ ബിജെപി സഖ്യത്തിന് 38 മുതല്‍ 54 സീറ്റുകള്‍ മാത്രമാണ് പ്രവചനം.
ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, എന്‍ഡിടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമില്‍ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തുമ്പോള്‍ പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. അസമില്‍ ബിജെപിക്ക് 75 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 4 സീറ്റുകള്‍ വരെയും നേടും. എന്‍ഡിഎ 74 മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെയും നേടും. ബിജെപി 69 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി പ്രവചിക്കുന്നു.