രണ്ടാംഘട്ട കോവിഡ് വ്യാപനം : ഗ്രാമീണമേഖലയിലാണ് ഏറ്റവും കൂടുതലെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനം ഗ്രാമീണമേഖലയിലാണ് ഏറ്റവും കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും , രോഗികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും സ്വകാര്യ ചാനലുകള്‍ വഴിയും സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാല നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വീട്ടില്‍ നിന്നും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാവു. വീടുകളില്‍ ഏറ്റവുമധികം രോഗസാദ്ധ്യതയുളള വാതിലിന്റെ പിടി, സ്വിച്ചുകള്‍ എന്നിവ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. പുറത്തിറങ്ങുന്നവര്‍ വീട്ടിലെ വയോജവങ്ങളും കുട്ടികളുമായി ഇടപെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും പുറത്തുപോയി മടങ്ങിവന്നാലുടന്‍ വസ്ത്രങ്ങള്‍ മാറുകയും കൈകാലുകളും മുഖവും കഴുകണമെന്നും കഴിയുമെങ്കില്‍ കുളിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.സാമൂഹിക അകലവും ഇരട്ടമാസ്‌ക് ധരിക്കലും പാലിക്കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 73 ലക്ഷത്തിലധികം വാക്‌സിനാണ്. സൂക്ഷ്മതയോടെ ഒരു തുളളി കൂടി പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ അധിക ഡോസ് കൂടി നല്‍കാനായി. ഇപ്പോള്‍ മൂന്ന് ലക്ഷത്തിലധികം വാക്‌സിന്‍ കൈവശമുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് വീടുകളില്‍ സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. വീടുകളില്‍ പേടിച്ച് വാതിലും ജനലും അടച്ചിടരുത്. വീടുകളില്‍ നല്ല വായുസഞ്ചാരം ഉണ്ടാകണം. വാക്‌സിന്‍ ദൗര്‍ലഭ്യം നികത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് ഒഴിച്ചുവയ്ക്കണം. ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും.