പോക്കറ്റില്‍ കൊണ്ട് നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന്

കൊല്ലം : ബിബിവി 154 എന്ന പേരില്‍ പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് എത്തുന്നു. മൂക്കില്‍ അടിക്കാവുന്ന ഇന്‍ട്രാ നേസല്‍ വാക്‌സീനാണ് ഇത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസല്‍ വാക്‌സീനു പിന്നില്‍.വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിര്‍വീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീര്‍ക്കുകയോ ആണ് നേസല്‍ വാക്‌സീന്‍ ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ 14 ദിവസം വരെ പ്രയോജനം ലഭിക്കും. നിലവിലെ വാക്‌സീനുകള്‍ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നല്‍കുന്നത്. ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറെയായ രാജ്യത്തിന് മുഴുവന്‍ ജനത്തെയും ഇത്തരത്തില്‍ വാക്‌സീന്‍ കുത്തിവയ്ക്കാന്‍ കുറഞ്ഞത് 260 കോടി സിറിഞ്ച് ആവശ്യമാണ്. ഇതിനായി ഉണ്ടാകുന്ന ചെലവു കണക്കാക്കുമ്പോള്‍ നേസല്‍ വാക്‌സീന്‍ നല്‍കുന്ന ഗുണഫലം അത്രയേറെ വലുതാണ്. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാല്‍, ക്ലിനിക്കല്‍ ട്രയല്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും, ഓഗസ്റ്റില്‍ ഇത് വിപണിയില്‍ ലഭ്യമാകും.നമ്മിലേക്കു കോവിഡ് പകരില്ലെന്നു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരിലേക്കു രോഗം പകരാതിരിക്കാനും നേസല്‍ സ്‌പ്രേ സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 277 കോവിഡ് വാക്‌സീനുകളാണു പരീക്ഷണ ഘട്ടത്തിലിരിക്കുന്നത്. ഇതില്‍ 93 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നു. ഇതില്‍ രണ്ടെണ്ണം കോവിഡ് പ്രതിരോധ ഗുളികളാണ്.