അഫ്ഗാനിലെ മുഴുവന്‍ പ്രദേശങ്ങളും പിടിച്ചെടുക്കുമെന്ന് താലിബാന്‍ വക്താവ്

കാബൂള്‍ : അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തുവെന്നും ബാക്കിയുള്ള പ്രദേശങ്ങളും ഉടന്‍ പിടിച്ചെടുക്കുമെന്നും താലിബാന്‍ വക്താവ്. എന്നാല്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ആക്രമണങ്ങളുമായി ബന്ധമില്ലെന്നാണ് താലിബാന്റെ വാദം. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.അഫ്ഗാനിലെ എല്ലാ ജനങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും പാക് ചാരസംഘടനയ്ക്ക് താലിബാന്‍ ആക്രമണത്തില്‍ ബന്ധമുണ്ടെന്നുള്ളത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന അഭ്യൂഹങ്ങളാണെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. കൂടാതെ, ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നും തീവ്ര ഇസ്ലാമിക സംഘടനാ വക്താവ് പറഞ്ഞു.അഫ്ഗാനിലെ ഇന്ത്യന്‍ ചരിത്രസ്മാരകങ്ങള്‍ താലിബാന്‍ തകര്‍ക്കുന്നു എന്ന വാര്‍ത്തയും സംഘടന നിഷേധിച്ചു.