മുന്‍ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ. എന്‍ എസ് യു നേതാവ് വിനീത് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സമ്പത്ത് എത്ര ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി മറ്റ് ഉദ്യോഗസ്ഥരെ പോലെ ഹാജര്‍ രേഖപ്പെടുത്താറില്ലെന്ന ഉത്തരമാണ് കേരള ഹൗസ് നല്‍കുന്നത്.പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവന്‍സുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്പത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തില്‍ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തില്‍ തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവന്‍സ് സഹിതമാണ് സമ്പത്ത് കൈപ്പറ്റിയത്.