‘ഇത്രയും വൈകിയതിന്റെ പിന്നില്‍ നിര്‍മ്മാതാവിന്റെ ചതി’; ‘തുറമുഖം’ റിലീസിനെ കുറിച്ച് നിവിന്‍ പോളി

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിവിന്‍ പോളി നായകനായ രാജീവ് രവി ചിത്രം ‘തുറമുഖം’ റിലീസിനൊരുങ്ങുകയാണ്. മൂന്നു തവണയാണ് തുറമുഖത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്റെ റിലീസ് ഇത്രയും വൈകിയതിന്റെ പിന്നില്‍ നിര്‍മ്മാതാവിന്റെ ചതിയാണെന്ന് നിവിന്‍ പോളി പറഞ്ഞു.

‘മലയാള സിനിമക്ക് താങ്ങാന്‍ പറ്റാവുന്ന ബഡ്ജറ്റില്‍ ചെയ്ത ഒരു സിനിമയാണിത്. സാമ്ബത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല, പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പുണ്ടായിട്ടും അഭിനയിച്ചവരോട് പ്രമോഷന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു, സിനിമയുടെ മുഴുവന്‍ സാമ്ബത്തിക ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. കോടികളുടെ ബാദ്ധ്യത ആ സമയത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റില്ലായിരുന്നു, അതിനാലാണ് അന്ന് സിനിമ റിലീസ് ആകാതിരുന്നത്. ചിത്രത്തിന്റെ സാമ്ബത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ നിലവിലെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ലിസ്റ്റിനോട് കടപ്പാടുണ്ട്’- നിവിന്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനാണ് തുറമുഖം തിയേറ്ററുകളിലെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നില നിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ, സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.