മാധ്യമ സ്വാതന്ത്ര്യം വലിയ രീതിയിൽ ഹനിക്കപ്പെട്ടു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ്

മലപ്പുറം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തിലും, കോഴിക്കോട് ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയിലും പ്രതിഷേധം അറിയിച്ച് മുസ്ലിംലീഗ്. ഏഷ്യാനെറ്റ് ഉയർത്തിക്കൊണ്ട് വന്നത് സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ ലഹരിഭീഷണിയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അതിന്റെ പേരിൽ വലിയ ആക്രമണം ഉണ്ടായെന്നും മാധ്യമ സ്വാതന്ത്ര്യം വലിയ രീതിയിൽ ഹനിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് എതിർക്കണം. കേന്ദ്രം ബിബിസിയോട് കാണിച്ച സമീപനം തന്നെ ഇവിടെ കേരളത്തിൽ സിപിഎം എടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ മയക്കുമരുന്നിനു എതിരായ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുക ആയിരുന്നു സർക്കാർ ചെയ്യേണ്ടതെന്നും അതിനു പകരം എന്തെങ്കിലും കാരണം പറഞ്ഞു ക്രിമിനൽ കേസ് എടുത്തത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അന്വേഷണം അതിരുവിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.