തിരുവനന്തപുരം: 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് അനുമതി നൽകി കിഫ്ബി. 45-ാമത് ബോർഡ് യോഗത്തിലാണ് കിഫ്ബി ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്ക് അനുമതിയായിട്ടുണ്ട്.
ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ
- പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണത്തിനായി 232.05 കോടി
രൂപയുടെ പദ്ധതി. - തൃശ്ശൂർ മെഡിക്കൽ കോളേജിലെ വനിതാ ശിശു ബ്ലോക്കിന്റെ നിർമ്മാണത്തിനായി 279.19 കോടി രൂപയുടെ പദ്ധതി.
- കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി പാക്കേജിൽ ഉൾപ്പെടുന്ന 3 റോഡ് പദ്ധതികൾക്കായി 1979.47 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പിനുള്ള അംഗീകാരം.
- 111857 റിസർച്ച് പാർക്കിനായി വിളപ്പിൽശാലയിൽ 50 ഏക്കർ സ്ഥലമേറ്റെടുപ്പിനായി 203.93 കോടി രൂപയുടെ അംഗീകാരം.
- മട്ടന്നൂർ-ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 3 കുടിവെള്ള പദ്ധതികളുടെ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കുകൾക്കായി 467.32 കോടി രൂപയുടെ അംഗീകാരം.
- മലയോര ഹൈവേയുടെ ഭാഗമായി 9 പദ്ധതികൾക്കായി 582.82 കോടി രൂപയുടെ അംഗീകാരം.
- തീരദേശ ഹൈവേയുടെ ഭാഗമായി 4 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയുടെ അംഗീകാരം.
- ആലുവ-പെരുമ്പാവൂർ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയുടെ അനുമതി.
- 5 ഇടങ്ങളിലെ ജങ്ഷൻ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപയുടെ അംഗീകാരം.
- ബാലരാമപുരം അടിപ്പാത ഉൾപ്പെടുന്ന കൊടിനട-വഴിമുക്ക് റോഡിൻറെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയുടെ അംഗീകാരം.
- കൊട്ടാരക്കര ബൈപ്പാസിൻറെ സ്ഥലമേറ്റെടുപ്പിനായി 110.36 കോടി രൂപയുടെ അനുമതി.
- കോവളത്തിൻറെയും പ്രാന്ത പ്രദേശങ്ങളിലെയും ബീച്ചുകളുടെ അടിസ്ഥാന സാകര്യം മെച്ചപ്പെടുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 89.09 കോടി രൂപയുടെ പദ്ധതി.
- മണക്കാട്-ആറ്റുകാൽ ക്ഷേത്രം റോഡിൻറെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി രൂപയുടെ അംഗീകാരം.
- ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുമായി 3 ട്രാൻസ്‌നേഷണൽ റിസർച്ച് സെൻററുകളുടെ നിർമ്മാണത്തിനായി 47.83 കോടി രൂപയുടെ അനുമതി.
- ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ 3 ഹോസ്റ്റലുകളുടെ നിർമ്മാണത്തിനായി 76.94 കോടി രൂപയുടെ അനുമതി.
- 5 താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 27.85 കോടി രൂപയുടെ അംഗീകാരം.
- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇമേജോളജി വകുപ്പിൻറെ വികസനത്തിനായി 43.75 കോടി രൂപയുടെ അനുമതി.
- ഹരിപ്പാട്, അടൂർ, കോതമംഗലം എന്നീ മുനിസിപ്പാലിറ്റികളിലും ഏഴോം, കല്ലിയാശ്ശേരി, മൂത്തേടം, പനങ്ങാട്, പഴയന്നൂർ, തരിയോട്, തുവ്വൂർ, വള്ളത്തോൾ നഗർ, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങളുടെ നിർമ്മാണത്തിനായി 28.21 കോടി രൂപയുടെ അനുമതി.
- കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാൻറ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്കുള്ള അനുമതി.
- സംസ്ഥാനത്തെ വൻകിട അടിസ്ഥാന സാകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഈർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു.
ആരോഗ്യവകുപ്പിന് കീഴിൽ എട്ട് പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒൻപത് പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടി രൂപയുടെ 3 പദ്ധതികൾക്കും അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടി രൂപയുടെ 2 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.

