സന്തോഷ് ട്രോഫി സെമി ഫൈനല്‍: റിയാദില്‍ ഇന്ന് വിസില്‍ മുഴങ്ങും

റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് മത്സരത്തിന് വിസില്‍ മുഴങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിയിലെത്താതെ പുറത്തായെങ്കിലും വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍. പഞ്ചാബ് -മേഘാലയ, സര്‍വിസസ് -കര്‍ണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുക.

മത്സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബ്, സര്‍വിസസ്, കര്‍ണാടക, മേഘാലയ ടീമുകള്‍ റിയാദിലെത്തി. ആദ്യ സെമി ഫൈനല്‍ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സര്‍വിസസും കര്‍ണാടകയും തമ്മില്‍ രണ്ടാം സെമിയില്‍ മാറ്റുരക്കും.

ലൂസേഴ്സ് ഫൈനല്‍ ശനിയാഴ്ച (മാര്‍ച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനല്‍ മത്സരത്തിനും റിയാദ് സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉള്‍പ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സില്‍വര്‍ കാറ്റഗറിക്ക് 150 റിയാലും ഗോള്‍ഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകള്‍. ticketmax.com എന്ന വെബ്‌സൈറ്റ് / ആപ്പ് വഴി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.