കോഴിക്കോട്: കടം വാങ്ങി മൂലധന നിക്ഷേപം നടത്തുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അത്തരത്തിൽ ചിലർ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് പിണറായി സർക്കാരിന്റെ പ്രവർത്തനമെന്നും അതിനാൽ കടം വാങ്ങി മൂലധന നിക്ഷേപം നടത്തുന്നതിൽ തെറ്റില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പാർട്ടിക്കകത്തുള്ള തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയാണിതെന്ന ചില കുബുദ്ധികളുടെ പ്രചാരണത്തെ തള്ളിക്കളയുന്നില്ല. പാർട്ടിക്കകത്ത് ചില തെറ്റായ പ്രവണതകളുണ്ട്. വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണം. അത്തരം കളകൾ പാർട്ടിയും പറിച്ചു കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.