സച്ചിന്റെ റെക്കോഡ് മറികടന്ന് കോഹ്‌ലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമെന്ന പേര് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് താരം മറികടന്നത്. സച്ചിന്‍ 577 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തപ്പോള്‍ കോഹ്ലി 549 മത്സരങ്ങളില്‍ നിന്ന് റെക്കോഡ് മറികടക്കുകയായിരുന്നു. ആസ്ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ ഇന്നാണ് കോഹ്ലി റണ്‍മല താണ്ടിയത്. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാര്‍ സംഗക്കാര(608), മഹേല ജയവര്‍ധനനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 664 മത്സരങ്ങളില്‍ നിന്നായി ആകെ 34,357 റണ്‍സ് നേടി റണ്‍പട്ടികയില്‍ ഒന്നാമതുണ്ട്. 594 മത്സരങ്ങളില്‍ നിന്ന് 28,016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 560 മത്സരങ്ങളില്‍ നിന്ന് 27,483 റണ്‍സ് നേടിയ റിക്കി പോണ്ടിംഗ് മൂന്നാമതും 652 മത്സരങ്ങളില്‍ നിന്ന് 25,957 റണ്‍സ് നേടിയ ജയവര്‍ധനെ നാലാമതുമുണ്ട്. ജാക്വിസ് കാലിസാണ് പട്ടികയില്‍ അഞ്ചാമത്. 25,534 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്.

പട്ടികയില്‍ ആറാമതുള്ളത് കോഹ്ലിയാണ്. ദ്രാവിഡ് (24,208), ലാറ (22,358), ജയസൂര്യ (21,032) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. നിലവില്‍ കളിക്കളത്തിലുള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് മുന്‍ ഇന്ത്യന്‍ നായകനായ കോഹ്ലിയുടെ പേരിലാണ്.