സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല; ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

മുംബൈ: സെല്‍ഫി എടുക്കാന്‍ സമ്മതിക്കാഞ്ഞതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ ആള്‍ക്കൂട്ട ആക്രമണം. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. താരം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെല്‍ഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അക്രമികള്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. പിന്നീട് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ ജോഗേശ്വരി ലിങ്ക് റോഡില്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി. ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.