സമൂഹമാദ്ധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ 2,767 പരാതികള്‍

മുംബൈ: സമൂഹമാദ്ധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ 2,767 പരാതികളെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). ഇന്‍ഫ്ളുവന്‍സര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിശദമാക്കി എന്‍ഡോസ്‌മെന്റ് നോ ഹൗസ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ പ്രസ്തുത നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് നിലവിലെ പരാതികള്‍.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ പകുതിയിലധികം ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. കൂടാതെ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിന്റെ മൂന്നിലൊന്നും ലംഘനങ്ങള്‍ വരുത്തിയതായി എഎസ്സിഐ പറഞ്ഞു. ലഭിച്ചിരിക്കുന്ന പരാതികളില്‍ 90 ശതമാനത്തിലധികവും മാറ്റങ്ങളുടെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സമൂഹമാദ്ധ്യമ ഇന്‍ഫ്ളുവന്‍സര്‍മാരുടെ ഇടപെടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയിരുന്നു. പ്രമോഷനുകള്‍ നടത്തുമ്‌ബോള്‍ സ്പോണ്‍സേഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ കൃത്യമായി ചേര്‍ക്കണമെന്ന് ചേര്‍ക്കണമെന്നാണ് നിര്‍ദേശം. ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലളിതമായി കാഴ്ചക്കാര്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പിഴയും കൂടാതെ ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആറ് വര്‍ഷം വരെ സമൂഹമാദ്ധ്യമത്തില്‍ വിലക്കേര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. 2021 മെയ് മാസത്തിലാണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്.