സഹകരണ സംഘങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍; വ്യക്തിവിവരങ്ങള്‍ കേന്ദ്രസര്‍ക്കാറിന് ലഭിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ തയ്യാറാക്കി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി.

‘സംഘങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച് മുഴുവന്‍ ഡാറ്റയും കേന്ദ്ര സര്‍വറിലാണ് സൂക്ഷിക്കുക. എന്നാല്‍ ഇതുവഴി വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റകള്‍ കേന്ദ്രസര്‍ക്കാറിന് ലഭ്യമാകുന്നതോടെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനാകും. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം അന്തിമഘട്ടത്തിലാണ്. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, ഡയറി സംഘങ്ങള്‍, മത്സ്യ സംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാന വിവരങ്ങള്‍ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റാ ബേസിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സഹകരണ മന്ത്രാലയം നല്‍കിയിരുന്നു. രാജ്യത്തെ ഇത്തരം സംഘങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഡേറ്റാബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. ഡാറ്റാ ബേസിലെ വിവരങ്ങളുപയോഗിച്ച് സംസ്ഥാനത്തെ സംഘങ്ങളുടെമേല്‍ നേരിട്ട് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് കേന്ദ്ര നീക്കം. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ മികച്ച രീതിയിലും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായി പ്രവര്‍ത്തിച്ചു വരുന്നതാണ്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്ത തകര്‍ക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ സഹകരണ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിലവിലുള്ള തീരുമാനങ്ങള്‍. സംസ്ഥാന സര്‍ക്കാരുമായി ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയോ അഭിപ്രായങ്ങളോ തേടാതെയാണ് കേന്ദ്രം ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറല്‍ തത്വങ്ങളുടെയും ലംഘനമാണ്’- മന്ത്രി വിമര്‍ശിച്ചു.