‘ഓപ്പറേഷന്‍ ദോസ്ത്’: ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയിലെത്തി

ഇസ്താംബൂള്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം രക്ഷാപ്രവര്‍ത്തനത്തിനായി തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നു. 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതര്‍ക്കായുളള 24 ടണ്‍ ആവശ്യ വസ്തുകളും ദുരന്തഭൂമിയില്‍ ഇതിനോടകം ഇന്ത്യ എത്തിച്ചു കഴിഞ്ഞു.

തുര്‍ക്കിയില്‍ ഇന്ത്യന്‍ സേന താത്കാലികമായി സജ്ജീകരിച്ച ആശുപത്രിയില്‍ 400-ല്‍ അധികം രോഗികളാണ് ദിനംപ്രതി ചികിത്സക്കായി എത്തുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സംഘം അറിയിച്ചു. 60 പാരാ ഫീല്‍ഡ് ആശുപത്രികള്‍, വെന്റിലേറ്റര്‍ മെഷീനുകള്‍, അനസ്തേഷ്യ മെഷീനുകള്‍ എന്നിവയെല്ലാം ദുരന്ത സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഒന്‍പത് ലക്ഷം പേര്‍ ഭക്ഷണപ്രതിസന്ധി അനുഭവിക്കുന്നതായും അറിയിച്ചു.

ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. പത്തിനായിരകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.