സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കാല്‍നടയാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

അതേസമയം, സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പോലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ അപ്പീല്‍.

എന്നാല്‍, സീബ്രാ ലൈനിലും ജങ്ഷനുകളിലും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.