ചരിത്ര നിമിഷം; എസ്.എസ്.എല്‍.വി-ഡി 2 വിക്ഷേപണം വിജയകരം

ചെന്നൈ: ‘സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍’ (എസ്.എസ്.എല്‍.വി-ഡി 2) വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. ഭൂപ്രതലത്തില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ചുകൊണ്ടാണ് വിജയം കുറിച്ചത്. 56 കോടി രൂപയാണ് എസ്.എസ്.എല്‍.വി.യുടെ നിര്‍മാണച്ചെലവ്.

ഇന്ന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 13 മിനിറ്റു കൊണ്ട് മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-07, അമേരിക്കയിലെ അന്റാരിസ് നിര്‍മിച്ച ജാനസ് വണ്‍, ചെന്നൈയിലെ സ്‌പെയ്‌സ് കിഡ്‌സിന്റെ ആസാദി സാറ്റ്-2 എന്നിവയാണ് എസ്.എസ്.എല്‍.വി. വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘ആസാദി സാറ്റ്-2’ എന്ന ചെറു ഉപഗ്രഹവും വിക്ഷേപിച്ചു. 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയാണ് ആസാദി സാറ്റിന് പിന്നില്‍. ആസാദി സാറ്റ് നിര്‍മ്മാണത്തിന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യയാണ് മേല്‍നോട്ടം വഹിച്ചത്.