കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം: സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരിക, മാനസിക വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികൾ, കാഴ്ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടൽ നടത്തുന്നു. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം ചേർന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖയുണ്ടാക്കുക. വിദ്യാഭ്യാസ കാലത്ത് തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 6 വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് സ്‌കൂൾ ആരോഗ്യ പദ്ധതി നടപ്പിലാക്കുക. ഇവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസം നൽകും. കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന വിളർച്ച, പോഷകകുറവ് തുടങ്ങി 30 രോഗാവസ്ഥകൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വ പ്രോത്സാഹനം, ആർത്തവ സമയത്തെ നല്ല ഉപാധികളിലുള്ള അവബോധം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് വീണാ ജോർജ് വ്യക്തമാക്കി.

സ്‌കൂളുകളും ആ സ്ഥലത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളും തമ്മിൽ നിരന്തരം പ്രവർത്തന ബന്ധമുണ്ടാക്കും. ആരോഗ്യകരമായ പ്രോത്സാഹനം, ആരോഗ്യ സ്‌ക്രീനിംഗ്, അയൺ, വിര ഗുളികകൾ നൽകുക, വാക്‌സിനേഷൻ പ്രോത്സാഹനം എന്നിവയും ഇവരുടെ മേൽനോട്ടത്തിൽ നടക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാഥമിക ചികിത്സയിൽ പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

വിളർച്ച, പോഷണം, വൈകാരിക സുസ്ഥിതി, ബന്ധങ്ങൾ പരിപോഷിപ്പിക്കുക, മൂല്യങ്ങൾ സംരക്ഷിക്കുക, ലിംഗ സമത്വം, ഹെൽത്ത് സാനിറ്റേഷൻ, ലഹരി ഉപയോഗം തടയുക, വ്യായാമം പ്രോത്സാഹിപ്പിച്ച് ജീവിത ശൈലി രോഗങ്ങൾ തടയുക, എച്ച്.ഐ.വി. അവബോധം, അക്രമവാസനകളും അപകടങ്ങളും കുറയ്ക്കുക, ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.