തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർവഹണത്തേിൽ കേരളം രാജ്യത്തിനു മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിലും കേരളം 10 കോടിയിലധികം തൊഴിൽ ദിനം സൃഷ്ടിച്ചുവെന്നും കോവിഡ് പ്രതിസന്ധിയിൽ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്ക്ക് ആശ്വാസമേകാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തികവർഷം കുടുംബത്തിന് ലഭിച്ച തൊഴിൽ ദിനത്തിന്റെ ദേശീയ ശരാശരി അമ്പതായിരുന്നു. കേരളത്തിൽ ഇത് 64.41 ശതമാനവും. ദേശീയ തലത്തിൽ 100 ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി 8 ശതമാനം. കേരളത്തിൽ ഇത് 31 ശതമാനമാണ്. പട്ടികവർഗ കുടുംബളുടെ തൊഴിൽദിനത്തിൽ ദേശീയ ശരാശരി 57.52 ശതമാനവും കേരളത്തിൽ 86.2 ശതമാനവുമാണ്. സ്വന്തം ഫണ്ടിൽ പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധികദിന തൊഴിലുറപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ സൃഷ്ടിക്കുന്ന തൊഴിലിന്റെ 90 ശതമാനവും സ്തീകൾക്കാണ് ലഭ്യമാകുന്നത്. ദേശീയ തലത്തിൽ ഇത് 55 ശതമാനത്തിൽ താഴെയും. സംസ്ഥാനത്തു 21.86 ലക്ഷം സജീവകടുംബങ്ങളിലായി 26.82 ലക്ഷം തൊഴിലാളികൾ പദ്ധതിയെ ആശ്രയിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
2021- 22ൽ ഏഴുകോടി തൊഴിൽ ദിനത്തിനുള്ള അനുമതിയാണ് സംസ്ഥാനത്തിന് ആദ്യഘട്ടത്തിൽ ലഭിച്ചത്. കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടതിനാൽ 10 കോടിയായി ഉയർത്താൻ കേന്ദ്രം നിർബന്ധിതമായി. 10.59 കോടി തൊഴിൽദിനം സൃഷ്ടിച്ചു. 2022-23ൽ 10.32 കോടി തൊഴിൽദിനം ആവശ്യപ്പെട്ടു. അനുവദിച്ചത് ആറുകോടിയും. നിലവിൽ 8.5 കോടി തൊഴിൽദിനമായി ലേബർ ബജറ്റ് പുതുക്കിയിട്ട്. ഈ സാമ്പത്തികവർഷം ഇതുവരെ 7.79 കോടി തൊഴിൽദിനം സൃഷ്ടിച്ചു. 15.02 ലക്ഷം കുടുംബത്തിന് തൊഴിൽ നൽകി. 16.88 ലക്ഷം വ്യക്തികൾ തൊഴിൽ ചെയ്തു. ശരാശരി തൊഴിൽദിനങ്ങളുടെ ശരാശരി എണ്ണം 51.84. സാധനസാമഗ്രി ഇനത്തിൽ 263.64 കോടി രൂപയും, ഭരണ ചെലവ് ഇനത്തിൽ 152.72 കോടി രൂപയും കുടിശികയായി കേന്ദ്രം തരണം. നവംബർ, ഡിസംബർ മാസങ്ങളിലെ അവിദഗ്ധ വേതന തുകയും ലഭ്യമാക്കിയിട്ടില്ല. ഇതിലും കാലതാമസം ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നും കൃത്യസമയത്ത് പണം ലഭിക്കാത്തത് പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

