മികച്ച ചികിത്സയാണ് ലഭിക്കുന്നത്: തുടർചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ മറുപടിയുമായി ഉമ്മൻചാണ്ടി

തിരുവനന്തപുരം: തുടർചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ മറുപടിയുമായി മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് തനിക്ക് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വാർത്തകൾക്ക് മറുപടി നൽകിയത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഉമ്മൻചാണ്ടിയ്ക്ക് തുടർ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിലായിരുന്നു പ്രചാരണങ്ങൾ നടന്നത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും നേരത്തെ സംഭവത്തിൽ പ്രതികരണം നടത്തിയിരുന്നു. ഫേസ്ബുക്കിലൂടെ വിശദീകരണ കുറിപപ് പങ്കുവെച്ചായിരുന്നു അദ്ദേഹം വിഷയത്തിൽ പ്രതികരണം നടത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..

ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..