കേരളത്തിലെ വാഹന നികുതി: സെസ് ഇരട്ടിയാകും, ഇ-ടാക്‌സിക്ക് കുറയും

സംസ്ഥാനത്ത് ഇ-ടാക്‌സിയുടെ നികുതിനിരക്ക് 20 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറയും. ഭൂരിഭാഗം ഇ-കാറുകളുടെയും വില 15 ലക്ഷത്തിനു മുകളിലാണ്. രണ്ടുലക്ഷംവരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കും രണ്ടുശതമാനം നികുതി ഉയര്‍ത്തിയിട്ടുണ്ട്. 2000 മുതല്‍ 4000 രൂപയുടെവരെ വര്‍ധനയുണ്ടാകും.

അതേസമയം, വാഹനവിലയും ജി.എസ്.ടി.യും കണക്കിലെടുത്ത് അതിന്റെ 22 ശതമാനംവരെ റോഡ് നികുതി ഈടാക്കാനാണ് ബജറ്റ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുന്ന അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ള വിഭാഗത്തില്‍ രണ്ടുശതമാനമാണ് നികുതിവര്‍ധന. ഇതോടെ 15 ലക്ഷം രൂപ വിലയുള്ള കാറിന് ഇനി 2.25 ലക്ഷം രൂപ നല്‍കണം. സ്വകാര്യബസ്-കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് ത്രൈമാസനികുതിയില്‍ 10 ശതമാനം ഇളവുണ്ട്. പ്ലാറ്റ്‌ഫോം വിസ്തൃതി കണക്കിലെടുത്ത് നികുതി ഈടാക്കിയിരുന്ന ബസുകള്‍ക്ക് (2016നുശേഷം രജിസ്റ്റര്‍ ചെയ്തവ) 2021-ലും പത്തുശതമാനം നികുതിയിളവ് നല്‍കിയിരുന്നു. 2500-3500 രൂപയുടെ കുറവുണ്ടാകും.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. സീറ്റ് അടിസ്ഥാനമാക്കി മൂന്നുമാസത്തേക്ക് 5500 രൂപ നല്‍കിയിരുന്നത് 1000 ആക്കി മാറ്റി. എന്നാല്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് 50 രൂപയില്‍ നിന്ന് 100 രൂപയായും കാറുകള്‍ക്ക് 100-ല്‍ നിന്ന് 200 രൂപയായും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയായിരുന്നത് 500 രൂപയായും ഉയര്‍ത്തി. ഇതുവഴി ഏഴ് കോടി രൂപയുടെ വരുമാന നേട്ടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.