ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ആരോഗ്യമന്ത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർ.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽത്ത്കാർഡിന്റെ വിതരണനടപടികൾ കുറ്റമറ്റതാക്കാൻ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ആര് തെറ്റ് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ചട്ടപ്രകാരമുള്ള പരിശോധനകൾ നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ ഡോക്ടറുടെ നടപടി സമൂഹത്തോടുള്ള ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടുനൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു.