ജനങ്ങളുടെ സ്‌നേഹവും പിന്തുണയുമായാണ് ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമായാണ് ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടത്. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്‌നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. എന്നാൽ, അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷ പ്രശ്‌നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ മഹാത്മാഗാന്ധിയും തന്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് പോരാടാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല. ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു. ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. തന്റെ പോരാട്ടം കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ്. ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണെന്നും ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.