അധികാരപരിധി നോക്കേണ്ട; സംസ്ഥാനത്ത് എത് ഭാഗത്തും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം

തിരുവനന്തപുരം: സ്വന്തം അധികാരപരിധിയിൽ ഉൾപ്പെട്ടതല്ലെങ്കിലും സംസ്ഥാനത്ത് എത് ഭാഗത്തും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഇത്തരത്തിൽ കേസെടുക്കാനുള്ള അധികാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് ആർടിഒ, ആർടിഒ എന്നീ തസ്തികകളിലുള്ളവർക്കാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗത നിയമലംഘനങ്ങൾ കണ്ടാൽ കേസെടുക്കാൻ കഴിയും. എന്നാൽ ഇവർക്ക് തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് വാഹനപരിശോധന നടത്താൻ കഴിയില്ല. ഇരുചക്രവാഹനത്തിൽ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്നൽ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്പർ പ്ലേറ്റ് വെക്കുക, ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കൊക്കെ കേസെടുക്കാം.

ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓൺലൈനിൽ കേസ് ചാർജ് ചെയ്യുകയാണ് ചെയ്യുക. വാഹന ഉടമയ്ക്ക് ഉടൻ തന്നെ ഇതിന്റെ സന്ദേശം എസ്.എം.എസ്. ആയി ലഭിക്കും. ഓൺലൈനായി പിഴയും അടയ്ക്കാം. രണ്ടാഴ്ച കഴിഞ്ഞ് ഓർമപ്പെടുത്തൽ സന്ദേശം കൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് പോകും.