പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്; നോട്ടീസ് പുറത്തിറക്കി രജനീകാന്ത്

ചെന്നൈ: പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി രജനീകാന്ത്. രജനികാന്തിന്റെ അഭിഭാഷകൻ എസ്. ഇളംഭാരതിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. രജനീകാന്തിന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവ അനധികൃതമായി ഉപയോഗിച്ച് താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്നാണ് ഇളംഭാരതി പുറത്തിറക്കിയിരിക്കുന്ന പൊതു നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളെ ആകർഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചർ ചിത്രം, കമ്പ്യൂട്ടർ സൃഷ്ടിച്ച ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം അനധികൃത ചിത്രങ്ങൾ ഉപയോഗിക്കുന്നത് വഞ്ചനയിലേക്ക് നയിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രജനികാന്തിന്റെ വ്യക്തിത്വം, പേര്, ശബ്ദം, പ്രതിച്ഛായ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകൾ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനികാന്തിന് മാത്രമാണ്. തന്റെ സമ്മതം കൂടാതെ മറ്റാർക്കും അവയെ വാണിജ്യപരമായി ചൂഷണം ചെയ്യാൻ കഴിയില്ലെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട, അംഗീകാരം നേടിയ, വിജയിച്ച നടന്മാരിൽ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്വാദ്. ഒരു നടൻ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ സ്വഭാവവും പ്രതിഭയും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ വിളിക്കുന്ന ‘സൂപ്പർസ്റ്റാർ’ എന്ന പദവി നേടിക്കൊടുത്തു. സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന്റെയും ആദരവിന്റെയും അളവുകൾ സമാനതകളില്ലാത്തതും തർക്കമില്ലാത്തതുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തി എന്ന നിലയിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുന്നത് തന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ഇളംഭാരതി നോട്ടീസിൽ പറയുന്നു.