കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ചത്ത സംഭവം; ജനങ്ങളുടെ ഭാഗത്തു നിന്ന് നിസ്സഹകരണം ഉണ്ടായെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ചത്ത സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ. കെ ശശീന്ദ്രന്‍.

‘പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടായി. ആളുകള്‍ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ വനംവകുപ്പിനോട് സഹകരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കണം’- മന്ത്രി പറഞ്ഞു.

അതേസമയം, ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കോഴിയെ ഭക്ഷിക്കാന്‍ എത്തിയ പുലിയാണ് കൂട്ടിലെ വലയില്‍ കുടുങ്ങിയത്. മയക്കുവെടി വെച്ച് പിടികൂടാനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചിരുന്നു.എന്നാല്‍ പുലി കൂട്ടില്‍ ഏറെ നേരം അനക്കമില്ലാതെ കിടന്നതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതോടെയാണ് ചത്തെന്ന് സ്ഥിരീകരിച്ചത്.