സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം; ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്ന് ഹൈക്കോടതി. സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻരീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കാമ്പസിലെ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എൻജിനീയറിങ് കോളേജിലെ വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മധ്യകാലഘട്ടത്തിലെ പണ്ഡിതനും ചിന്തകനുമായിരുന്ന ഇബ്നുൽ ഖയിം അൽ ജൗസി സ്ത്രീകളെ കുറിച്ച് പറയുന്ന വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. സമൂഹത്തിന്റെ ഒരു പകുതിതന്നെയാണ് സ്ത്രീകൾ. അവരാണ് മറുപാതിക്ക് ജന്മം നൽകുന്നത്. അങ്ങനെ അവർ ഈ സമൂഹം തന്നെയാകുന്നുവെന്നാണ് ഇബ്‌നുൽ ഖയിം അൽ ജൗസിയുടെ വാക്കുകൾ. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടിവരുകയാണൈന്നും കോടതി നിരീക്ഷിച്ചു.

പ്രൈമറി ക്ലാസുകൾ മുതൽ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ശ്രമം തുടങ്ങണം. ആൺകുട്ടികളിൽ പൊതുവേ ചെറുപ്പംമുതൽ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവർക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ ബോർഡുകൾക്കും വിധിയുടെ പകർപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി.