പിഎഫ്‌ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും 236 സ്വത്തുക്കള്‍ ജപ്തി ചെയ്തു; കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാന്‍ പിഎഫ്‌ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും 236 സ്വത്തുക്കള്‍ ജപ്തി ചെയ്തു. രണ്ടു ദിവസമായി തുടര്‍ന്ന നടപടികള്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പൂര്‍ത്തിയായത്.

അതേസമയം, മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജപ്തി നടന്നത്. 126 പേരാണ് നടപടികള്‍ നേരിട്ടത്. തിരൂര്‍ താലൂക്കില്‍ മാത്രം 43 പേരുടെ സ്വത്ത് ജപ്തി ചെയ്തു. കോഴിക്കോട്ട് 23ഉം, പാലക്കാട്ട് 16ഉം, തൃശൂരില്‍ 15ഉം, വയനാട്ടില്‍ 14ഉം പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. നടപടികള്‍ പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് ഉടന്‍ കൈമാറും. 23 ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. സ്വത്തുക്കളുടെ ലേലം കോടതി ഉത്തരവ് അനുസരിച്ചാകും.

ജില്ലകളിലെ വിശദ വിവരങ്ങള്‍ ഇങ്ങനെ:

ആലപ്പുഴ

അഞ്ച് നേതാക്കളുടെ 32.970 സെന്റ് . മുന്‍ ജില്ലാ സെക്രട്ടറി ഷിറാസിന്റെ രണ്ടും പള്ളിപ്പറമ്ബില്‍ റിയാസിന്റെ 4.47ഉം വണ്ടാനം നവാസിന്റെ 4.98ഉം മണ്ണഞ്ചേരി നിഷാദിന്റെ 11.88ഉം ചെങ്ങന്നൂര്‍ നൗഫലിന്റെ 9.23ഉം സെന്റാണ് ജപ്തി ചെയ്തത്.

കാസര്‍ഗോഡ്

ചീമേനി സിറാജുദ്ദീന്റെ 1.93 ഏക്കറും പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.ടി സുലൈമാന്റെ ആറ് ഏക്കറും

കണ്ണൂര്‍

ഏച്ചൂരിലെ കെ.വി.നൗഷാദിന്റെ 25 സെന്റ്, മാവിലായി നൗഷാദിന്റെ 12 സെന്റും വീടും, കടമ്ബൂര്‍ കെ.വി.നൗഷാദിന്റെ രണ്ടര സെന്റും മൂന്ന് മുറി കടയും, തളിപ്പറമ്ബ് റാസിഖിന്റെ പത്തു സെന്റ്, തലശേരി ഹാറൂണിന്റെ 33 സെന്റ്, മൊകേരി സമീറിന്റെ 9.83 സെന്റ്, കരിയാട് താഹിറിന്റെ 92.34 സെന്റ്, പെരിങ്ങളത്തെ സെമീറിന്റെ കാര്‍.

കോഴിക്കോട്

കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലാണ് നടപടി. ഫറോക്ക് അബ്ദുള്‍ ബഷീര്‍, ഒളവണ്ണ അന്‍വര്‍ ഹുസൈന്‍, നെല്ലിക്കോട് അബ്ദുല്‍ കബീര്‍, മാവൂര്‍ തയ്യില്‍ മുനീര്‍, പെരുവയല്‍ അഹമ്മദ് കുട്ടി, തിരുത്തിയില്‍ ഉസ്മാന്‍, പടനിലം ഇസ്മായില്‍, തൃശൂര്‍ സ്വദേശി യഹിയാ തങ്ങളുടെ കൊയിലാണ്ടിയിലെ സ്ഥലം, കാസര്‍കോട് സ്വദേശി സി.ടി. സുലൈമാന്റെ ട്രസ്റ്റ്, പേരാമ്ബ്ര മുഹമ്മദ് അഷ്‌റഫ്, വടകര സമീര്‍, കൊടുവള്ളി സുബൈര്‍, പടനിലം ടി എം ഇസ്മായില്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം തൃശൂര്‍ സ്വദേശി യഹിയകോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഡാലിയാ പ്ലാസ കെട്ടിടം എന്നിവര്‍ക്കാണ് നോട്ടീസ്.

വയനാട്

12 പേരുടെ സ്വത്ത് ജപ്തി ചെയ്തു. രണ്ട് പേരുടെ നടപടികള്‍ പൂര്‍ത്തിയായില്ല.