കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 34.3 ഓവറില്‍ 108റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ (50) അര്‍ദ്ധ സെഞ്ച്വറിയുമായി ചേസിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 12 റണ്‍സിന്റെ ജയം നേടിയിരുന്നു.

ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും (51), ഗില്ലും (പുറത്താകാതെ 40) നല്ല തുടക്കം നല്‍കി വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ഒന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറില്‍ രോഹിതിനെ ഷിപ്ലെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയതീരത്തിനടുത്തെത്തിയിരുന്നു. രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും നേടി. വിരാട് കൊഹലിയെ (11) സാന്റ്‌നര്‍ പുറത്താക്കിയെങ്കിലും പകരമെത്തിയ ഇഷാന്‍ കിഷനൊപ്പം (8) ഗില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു.