ഇലന്തൂര്‍ നരബലി കേസ്: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എറണാകുളം റൂറല്‍ പൊലീസ് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നീ പ്രതികള്‍ അറസ്റ്റിലായി 89ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പതികള്‍ക്കെതിരെ ചുമത്തിയത്. ഇരട്ട നരബലിയില്‍ ആദ്യ കൊലപാതകമായിരുന്നു റോസ്‌ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറത്തറിയുന്നത്. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റോസ്‌ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്നും കുറ്റപത്രത്തില്‍ പറയുന്നു. മാംസം പുറത്ത് വില്‍പ്പന നടത്തിയാല്‍ നല്ല വിലകിട്ടുമെന്ന് ഷാഫി പറഞ്ഞതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, ദൃക്‌സാക്ഷികളുടെ കുറവുണ്ടെങ്കിലും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കേസിന് ബലം നല്‍കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. 3000 പേജുള്ള കുറ്റപത്രത്തില്‍ ഇരുനൂറില്‍പ്പരം സാക്ഷികള്‍, 130 ലേറെ രേഖകള്‍, 50ലേറെ തൊണ്ടി മുതലുകള്‍, 60ലേറെ മഹസര്‍ രേഖകള്‍ എന്നിവയും ഉള്‍പ്പെടുന്നു.