ബിജെപി ഇരട്ട മുഖമുള്ള പാര്‍ട്ടി;പറയുന്നതൊന്ന്, ചെയ്യുന്നതൊന്ന്: മമത ബാനര്‍ജി

ഷില്ലോങ്: ബിജെപി ‘ഇരട്ട മുഖമുള്ള’ പാര്‍ട്ടിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേഘാലയയിലെ നോര്‍ത്ത് ഗാരോ ഹില്‍സിലെ പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

‘ഇരട്ട മുഖമുള്ള പാര്‍ട്ടിയാണു ബിജെപി. അവര്‍ തിരഞ്ഞെടുപ്പ് വേളയില്‍ പലതും പറയും. അതിനുശേഷം ചെയ്യുന്നതു മറ്റു ചില കാര്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി, അവരുടെ പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പണം നല്‍കുന്നത്. കഴിഞ്ഞ 5 വര്‍ഷം ഈ സര്‍ക്കാര്‍ എന്താണ് മേഘാലയയില്‍ ചെയ്തത്? ഇത്ര കാലമായിട്ടും നിരവധി വീടുകളില്‍ വൈദ്യുതി എത്താത്തത് എന്തുകൊണ്ടാണ്? യുവാക്കള്‍ക്കു തൊഴിലില്ലാത്തതിനു കാരണമെന്ത്? അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാരിനു പകരമാകാന്‍ തൃണമൂലിനു മാത്രമേ കഴിയൂ’- മമത വ്യക്തമാക്കി.

2021 നവംബറില്‍ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമായി. ഫെബ്രുവരി 27നാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്.