വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ നടപടികൾ സ്വീകരിക്കും; കടുവകളെ പുനരധിവസിപ്പിക്കുമെന്ന് എ കെ ശശീന്ദ്രൻ

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവകളെ പുനരധിവസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന, കുരങ്ങ് ഉൾപ്പെടെയുള്ള ജീവികളിൽ നിന്നും മനുഷ്യർക്കുള്ള ഭീഷണി ഒഴിവാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

അവസാനമായി കടവുകളുടെ കണക്കെടുത്തത് 2011 ലാണ്. നിലവിൽ അതിൽ നിന്നും വർധനവ് ഉണ്ടായിട്ടുണ്ടെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. കടുവകളുടെ പെരുപ്പം ഉൾക്കൊള്ളാൻ ഉള്ള ശേഷി കാടിനും കുറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടൻ കാടുകളിൽ നിന്നും കടുവകളെ മാറ്റേണ്ടതുണ്ട്. താരതമ്യേന കടുവകൾ കുറഞ്ഞ സ്ഥലങ്ങളിലേക്ക് കടുവകളെ പുനരധിവസിപ്പിക്കാൻ ഉള്ള നടപടികൾ ഉടൻ സ്വീകരിക്കും. നെയ്യാർ, പറമ്പിക്കുളം വന്യജീവി സാങ്കേതങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

വയനാട് ജില്ലയിൽ വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാക്കുന്നതിനും അതിർത്തി സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് സംയുക്ത കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലാണ്. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്നതാണ് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങൾ എന്നതിനാൽ മൃഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച.കി.മീ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാർഗങ്ങളും സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകൂ. ഈ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യജീവികൾക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന സമൂലം നശിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വർഷം എടുക്കുന്നതാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുളള നടപടികൾ തുടങ്ങും. സംസ്ഥാന തലത്തിൽ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങൾക്കു പകരം സ്വാഭാവിക വനങ്ങൾ വെച്ചുപിടിക്കും. ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച മാസ്റ്റർ പ്ലാനിന്റെ കരട് ഈ മാസാവസനത്തോടെ തയ്യാറാകും. കരട് പ്ലാൻ ജനപ്രതിനിധികളുമായും വിവിധ കക്ഷികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

വർദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പിന്റെ ആർ.ആർ.ടി സംവിധാനം ശക്തിപ്പെടുത്തും. ദ്രുത കർമ്മ സംഘത്തിന്റെ അംഗബലം വർദ്ധിപ്പിക്കുന്നതിനുളള ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമായാൽ വയനാടിന് മുന്തിയ പരിഗണന നൽകും. ആർ.ആർ.ടി സംഘത്തിൽ കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാടിൽ വകുപ്പിന് കീഴിൽ 175 പേർക്ക് കൂടി പുതുതായി നിയമനം നൽകിയിട്ടുണ്ട്. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടുളള കേസുകളിൽ നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ല. മാനന്തവാടി കുറുക്കൻമൂലയിലുണ്ടായ വന്യജീവി ആക്രമണത്തിൽ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തു. നഷ്ടപരിഹാര തുക ഉയർത്തണമെന്ന സർവ്വകക്ഷി യോഗത്തിന്റെ നിർദ്ദേശം അനുഭാവത്തോടെ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കൽപ്പറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവർത്തന സജ്ജമാക്കും. വെറ്ററിനറി സർവകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയ ദ്രുത കർമ്മ സംഘത്തിന് 10000 രൂപയും പ്രശസ്തി പത്രവും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.