2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസര്‍ ഫീ നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

‘മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം പിരിക്കുന്നു. എന്നാല്‍ അത് സര്‍ക്കാരിലേക്ക് വരുന്നില്ല. അതിദരിദ്രരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിവാക്കാം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണയെ ദുരുപയോഗം ചെയ്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ട്. 2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ലക്ഷ്യം സാക്ഷാത്ക്കരിക്കുക. ഇതിന്റെ ഭാഗമായി അടുത്ത മാസം 4 മുതല്‍ 6 വരെ കൊച്ചിയില്‍ ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിക്കും.ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനാണ് എക്സ്പോ. എക്സ്പോയുടെ ഭാഗമായി സംരംഭക സമ്മേളനവും നടക്കും’- മന്ത്രി വ്യക്തമാക്കി.