തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വകാര്യ, കൽപിത സർവകലാശാലകൾ അനുവദിക്കാനും പരമാവധി മേഖലകളിൽ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സർക്കാർ നടപ്പാക്കുന്നതിന് മുൻപ് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് എഡിബി ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിക്കുകയും സ്വകാര്യ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി പി ശ്രീനിവാസന്റെ കരണത്തടിക്കുകയുമാണ് സിപിഎം ചെയ്തത്. അന്ന് കരണത്തടിച്ച് അപമാനിച്ചവർ ഇപ്പോൾ തെറ്റ് തിരുത്താൻ തയാറായിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ സമരത്തിന്റെ ഭാഗമായി മന്ത്രിയായിരുന്ന എം വി രാഘവനെ കണ്ണൂരിൽ തടയുകയും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് വെടിവയ്പ്പിലേക്ക് എത്തിച്ചതും സിപിഎമ്മാണ്. സ്വാശ്രയ സമരത്തെക്കൂടി സിപിഎം ഇപ്പോൾ തള്ളപ്പറയുകയാണ്. അതുകൊണ്ടു തന്നെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കാനുള്ള ബാധ്യത പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കുണ്ടെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

