കേരളത്തിൽ ജീവിക്കാൻ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണം; വി മുരളീധരൻ

തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിക്കും കലാകാരൻ കനകദാസിനും ജീവിക്കാൻ ഭയമുള്ളിടമായി കേരളം മാറിയെന്ന യാഥാർത്ഥ്യം പരിശോധിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജാതിയുടെ പേരിൽ ആളുകളുടെ ജീവിതോപാധിയെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ജീവിക്കാൻ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണം. യുവജനോത്സവത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാൽ അത് ഇന്ത്യൻ മുസ്ലീമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം ചോദിക്കുന്നു. വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോയെന്നും അദ്ദേഹം ചോദിച്ചു.

ഈ നേതാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ വക്താക്കളാണോയെന്നും താലിബാന്റെയോ ഐഎസിന്റെയോ വക്താക്കളാണോയെന്നും വ്യക്തമാക്കണം. എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണം. സൈനിക ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പട്ടാളത്തിന്റെ ധീരകൃത്യങ്ങൾ കാണിക്കാൻ പാടില്ല എന്നത് പറയുന്നത് ഉൾക്കൊള്ളാൻ പറ്റില്ല. ബേനസീർ ഭൂട്ടോയുടെ പടംവച്ച് ആഘോഷിക്കുന്നവർ സൈനികരോട് അസഹിഷ്ണുത കാണിക്കുമ്പോൾ ഇവരുടെ കൂറ് ആരോടെന്നത് തെളിയുകയാണ്. കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അവസരവാദം കേരളസമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവും വി മുരളീധരൻ ഉന്നയിച്ചു. പകൽ ലഹരിവിരുദ്ധ പ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സിപിഎമ്മിന്റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും മന്ത്രിമാരും നേതാക്കന്മാരും പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസിനെ ന്യായീകരിക്കുകയാണ്. ജാഗ്രതക്കുറവ് മാത്രമെന്ന് മന്ത്രിമാരടക്കം പറയുമ്പോൾ പിന്നെ പൊലീസ് എന്ത് അന്വേഷിക്കാനാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.