ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായി കോണ്‍ഗ്രസ് എംപിമാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ്‌ ടിഎന്‍ പ്രതാപന്‍ അറിയിച്ചു. അതേസമയം, സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതാപനും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കുന്നത്. യുപിഎ സര്‍ക്കാറിന്റെ മടക്കത്തെക്കാള്‍ കേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവിനാണ് സാധ്യതയെന്നാണ് എംപിമാരുടെ വിലയിരുത്തല്‍.

ഭരണംകിട്ടിയാല്‍ മന്ത്രിക്കസേര ലഭിക്കുമെന്ന തോന്നല്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഉള്ളതിനാല്‍ തരൂരിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിയുള്ള നീക്കങ്ങളോട് ചില എംപിമാര്‍ക്ക് ഉള്ളുകൊണ്ട് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍, തരൂരിന്റെ വേഗമേറിയ രാഷ്ട്രീയ നീക്കങ്ങളോട് കരുതലോടെയാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പടെ പ്രതികരിക്കുന്നത്. മതസാമുദായിക നേതാക്കള്‍ തരൂരിന് നല്‍കുന്ന പിന്തുണയിലാണ് കടുത്ത ആശങ്ക.