ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനിയുമായി കൂടിക്കാഴ്ച്ച നടത്തി വ്യവസായ മന്ത്രി

തിരുവനന്തപുരം: ലോക പ്രശസ്ത കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനിയുമായി കൂടിക്കാഴ്ച്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോർഗിനി ഗ്രൂപ്പി’ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി.

ഇലക്ട്രിക് വാഹനങ്ങളുടേയും ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടേയും നിർമ്മാണത്തിൽ കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അവർ ആലോചിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. ആഡംബര ഫ്‌ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിലും കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണ്.
ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടുമെന്ന് അറിയിച്ചിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളുടെ അസംബ്‌ളിംഗിനായി നികുതി ഇളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലയാളിയായ സുഹൃത്ത് ഉസ്മാൻ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറായത് സന്തോഷകരമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറൻമുള കണ്ണാടി ലംബോർഗിനിക്ക് സമ്മാനിക്കുകയും ചെയ്തു.